KeralaPolitics

മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യം; ഇത് പ്രവർത്തകരുടെ മനോവീര്യം തകർക്കും: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിവാദങ്ങൾ വിജയിപ്പിക്കാൻ കാത്തിരിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് സുധാകരൻ തന്റെ നല്ല സുഹൃത്ത് എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

സാമൂഹ്യ മാധ്യമങ്ങളോട് എന്നും ബഹുമാനം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മെഷീൻ പൊട്ടിച്ചിട്ടില്ല, എണ്ണിയിട്ടില്ല. അതിനുമുമ്പ് ഇത്തരം വിവാദങ്ങൾ അനാവശ്യമാണെന്ന് അദേഹം പറഞ്ഞു. ഈ വിവാദത്തിൽ പങ്കെടുക്കാത്ത ആളാണ് താനെന്നും ആർക്കുവേണ്ടിയും താൻ എഴുതിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം വിവാദങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണമെന്ന് അദഹേം ആവശ്യപ്പെട്ടു.

വിവാദങ്ങൾക്ക് താല്പര്യമില്ല. സോഷ്യൽ മീഡിയയിലൂടെ അല്ല കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. കോൺഗ്രസ് ആദ്യമായല്ല ഗവൺമെന്റ് ഉണ്ടാക്കുന്നതും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതും. വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളുണ്ട്. അത് ആ സമയത്ത് എഐസിസി കൃത്യമായ തീരുമാനമെടുക്കും. ഇത്തരത്തിലുള്ള ഒരു വിവാദത്തിനും ഒരു പ്രസക്തിയും ഇല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പദത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. തിരഞ്ഞെടുപ്പ് റിസൾട്ട് വന്നാൽ ഉചിതമായ തീരുമാനം ഉണ്ടാകും. തീരുമാനമെടുത്താൽ അത് എല്ലാവരും അംഗീകരിക്കും. അതാണ് കീഴ്വഴക്കമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.