അമേരിക്കയിൽ വെടിയുതിർത്ത് ആക്രമണം; അഞ്ച് പേർ ആശുപത്രിയിൽ, ഒരാളുടെ നില അതീവ ഗുരുതരം
അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെപ്പ്. അഞ്ചുപേർക്ക് പരുക്കേറ്റു.ഒരാളുടെ നില ഗുരുതരം. പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് വെടിവെപ്പുണ്ടായത്. ഒന്നിലധികം അക്രമികൾ സംഭവത്തിലുള്ളതായാണ് റിപ്പോർട്ടുകൾ. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടർന്ന് സർവകലാശാലയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
പരുക്കേറ്റ ഒരാൾ സർവകലാശാലയിലെ വിദ്യാർഥിയാണ്. സർവകലാശാലയുടെ വെബ്സൈറ്റ് പ്രകാരം, പുതിയ അധ്യയന കാലയളവിലെ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കാനിരിക്കുകയായിരുന്നു. തിരിച്ചെത്തുന്ന വിദ്യാർത്ഥികൾക്കായി ക്യാമ്പസിലെ ഹോസ്റ്റലുകൾ വെള്ളിയാഴ്ച തുറന്നിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ഉൾപ്പെെടെയുള്ളവ പൊലീസ് പരിശോധിച്ചുവരികയാണ്.
അമേരിക്കയിലെ കോളേജുകളിലും സർവ്വകലാശാലകളിലും വെടിവെപ്പ് സംഭവങ്ങൾ സ്ഥിരമാവുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്ന വെടിവെപ്പുകളിൽ ആളുകൾക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത 100 സംഭവങ്ങൾ 2025-ൽ ‘ഗൺ വയലൻസ് ആർക്കൈവ്’ എന്ന ദേശീയ നിരീക്ഷണ സംവിധാനം രേഖപ്പെടുത്തിയിട്ടുണ്ട്.
