KeralaTrending News

കൊട്ടാരക്കര നീലേശ്വരത്ത് ദാരുണ അപകടം; ബസ് കാത്തുനിന്ന കുട്ടികൾക്ക് മുകളിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് മൂന്ന് മരണം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പില്‍ കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് പാഞ്ഞുകയറി വന്‍ അപകടം. കുട്ടികള്‍ വാഹനത്തിനടിയില്‍ അകപ്പെട്ടു. കുട്ടികളെ പുറത്തെടുക്കാന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. മൂന്ന് പേര്‍ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

ടിപ്പര്‍ ലോറി അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണ് കയറ്റി വരികയായിരുന്നു ടിപ്പര്‍ ലോറി. എത്ര പേരാണ് അപകടത്തില്‍പ്പെട്ടതെന്നതില്‍ അവ്യക്തത തുടരുകയാണ്. പുറത്തെടുത്തവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് നാട്ടുകാര്‍ അറിയിച്ചു. പൊലീസും ഫയര്‍ ഫോഴ്‌സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി വരികയാണ്.

പന്ത്രണ്ടോളം കുട്ടികള്‍ വെയിറ്റിങ് ഷെഡ്ഡിലുണ്ടായിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ടിപ്പര്‍ പാഞ്ഞുവരുന്നത് കണ്ടതോടെ ഇതില്‍ ചിലര്‍ ഓടിമാറി. എട്ടുപേരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനമെന്ന് വാര്‍ഡ് മെമ്പര്‍ ജലജ ട്വന്റിഫോറിനോട് പറഞ്ഞു. അമിത വേഗതയില്‍ പാഞ്ഞുവന്ന ടിപ്പര്‍ ഒരു മതിലില്‍ ഇടിച്ചാണ് നിന്നതെന്നും തകര്‍ന്ന മതിലിന്റെ അവശിഷ്ടങ്ങള്‍ നീക്കിയാണ് കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.