KeralaTrending News

ചേന്തി അനിലിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു; മുഖ്യമന്ത്രിയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്

തിരുവനന്തപുരം: ചേന്തിയില്‍ മുഖ്യമന്ത്രിയ റോഡില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിന് സസ്‌പെഷന്‍. പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍. കെപിസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

കേസില്‍ ചേന്തി അനിലിനെതിരായ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി. പ്രതി റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്. മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് അവസാന നിമിഷം പിന്മാറിയത് പ്രതിഷേധത്തിന് ഇടയാക്കി. ചേന്തി അനില്‍ മുഖ്യമന്ത്രിയെ ഓഫീസില്‍ എത്തി പരിപാടിക്ക് ക്ഷണിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിവാദത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെ തുടര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ചേന്തി അനിലിന്റെ ഇടപെടല്‍ ശരിയായില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രകോപനവും വിവാദത്തിനിടയാക്കി. വിവാദം ഒഴിവാക്കണമായിരുന്നു എന്നും നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. പരാതി പാര്‍ട്ടിയില്‍ പറയണമായിരുന്നു. പരസ്യമായ പ്രകോപനം വിവാദത്തിന് കാരണമായെന്നും വിലയിരുത്തലുണ്ട്. ചെമ്പഴന്തി അനിലും ചേന്തി അനിലും തമ്മിലുള്ള തര്‍ക്കം ഗ്രൂപ്പിസത്തിന്റെ ഭാഗം എന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.