അവസാന പ്രതീക്ഷയായ ആന്റിബയോട്ടിക്കുകളെയും ചെറുക്കുന്ന ബാക്ടീരിയ; ഗുരുതര മുന്നറിയിപ്പുമായി ശാസ്ത്രലോകം
യുകെ: ജീവനു ഭീഷണിയാകുന്ന അതിഗുരുതരമായ അണുബാധകൾക്കു കാരണമാകുന്ന സൂപ്പർബഗ് (Superbug)! ആധുനിക വൈദ്യശാസ്ത്രത്തിന്റെ അവസാനത്തെ ആശ്രയമായ ആന്റിബയോട്ടിക്കുകളെയും അതിജീവിക്കാനുള്ള ശേഷിയിലേക്കെത്തി! ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകരാണ് ഞെട്ടിക്കുന്ന കണ്ടെത്തലിനു പിന്നിൽ.
മറ്റു മരുന്നുകളൊന്നും ഫലിക്കാത്ത സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുന്ന കൊളിസ്റ്റിൻ എന്ന അതീവ ശേഷിയുള്ള ആന്റിബയോട്ടിക് ആണ് ഈ സൂപ്പർബഗിനു (ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മാരക ബാക്ടീരിയകൾ) മുന്നിൽ പരാജയപ്പെടുന്നത്. അന്താരാഷ്ട്ര ശാസ്ത്രമാസികയിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്. ആശുപത്രികളിലെ രോഗികളിൽ, പ്രത്യേകിച്ച് പ്രതിരോധശേഷി കുറഞ്ഞവരിൽ ഗുരുതരമായ ശ്വാസകോശ അണുബാധകൾ ഉണ്ടാക്കുന്ന സ്യൂഡോമോണസ് (Pseudomonas) എന്ന ബാക്ടീരിയയെയാണ് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകസംഘം പഠനവിധേയമാക്കിയത്. ഈ ബാക്ടീരിയയെ കൊളിസ്റ്റിൻ എന്ന ആന്റിബയോട്ടിക്കിനു വിധേയമാക്കി നിരീക്ഷിക്കുകയായിരുന്നു.
പ്രധാനപ്പെട്ട മരുന്നുകളോടു പ്രതിരോധിക്കുന്ന അണുബാധകൾ ചികിത്സിക്കാൻ ഡോക്ടർമാർ അവസാന ആശ്രയമായി ഉപയോഗിക്കുന്ന മരുന്നാണ് കൊളിസ്റ്റിൻ. ചിലപ്പോൾ, ഈ മരുന്നുപയോഗിക്കുന്പോൾ പാർശ്വഫലങ്ങളും സംഭവിക്കാറുണ്ട്.
അതിവേഗം ജനിതകമാറ്റം
ബാക്ടീരിയകളിൽ കൊളിസ്റ്റിനെതിരെയുള്ള പ്രതിരോധത്തിനു കാരണമാകുന്ന, pmrB എന്നൊരു ജീനുണ്ട്. ഈ ജീൻ അസാധാരണമാംവിധം ഉയർന്ന നിരക്കിൽ ജനിതകമാറ്റം പ്രാപിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ശാസ്ത്രജ്ഞർ മുൻപ് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ വളരെ വേഗത്തിൽ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ജനിതകമാറ്റം ബാക്ടീരിയകളെ സഹായിക്കുന്നു. വൈദ്യശാസ്ത്രത്തിൽ നിർണായകമായ ആന്റിബയോട്ടിക്കിനെതിരേ ബാക്ടീരിയകൾ എത്ര വേഗത്തിലാണ് പ്രതിരോധശേഷി നേടുന്നത് എന്നാണ് ഈ കണ്ടെത്തൽ വെളിപ്പെടുത്തുന്നത്. രോഗികളെ ചികിത്സിക്കുന്നതിൽ കൊളിസ്റ്റിൻ ചിലപ്പോൾ പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്നും പഠനം വ്യക്തമാക്കുന്നതായി ഗവേഷകസംഘം അഭിപ്രായപ്പെട്ടു.
അവസാന ആശ്രയമായ മരുന്നിനെ പ്രതിരോധിക്കുന്നതിൽ, അവിശ്വസനീയമാംവിധം ജനിതമാറ്റം സംഭവിക്കുന്നതായി പഠനം തെളിയിച്ചു. ഇതാണ് ആന്റിബയോട്ടിക്കുകളെ അതിവേഗം പ്രതിരോധിക്കാൻ ബാക്ടീരിയകളെ പ്രാപ്തരാക്കുന്നതെന്ന് ഗവേഷകർ വിശദീകരിച്ചു.
എങ്കിലും പ്രതീക്ഷ
ആശങ്കകൾക്കിടയിലും പ്രതീക്ഷ നൽകുന്ന ഒരു കണ്ടെത്തൽ കൂടിയുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കി. കൊളിസ്റ്റിൻ എന്ന ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം ഇല്ലാതാകുന്ന സമയത്ത്, ബാക്ടീരിയകൾക്കു പ്രതിരോധശേഷി ആർജിക്കാൻ കഴിയുന്നില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. ഈ വിവരം ഡോക്ടർമാർക്കു വളരെ നിർണായകമാണ്. ആശുപത്രികളിൽ കൊളിസ്റ്റിൻ എപ്പോൾ, എങ്ങനെ ഉപയോഗിക്കണം എന്നു കൃത്യമായി തീരുമാനിക്കാൻ പുതിയ കണ്ടെത്തൽ സഹായകമാകും.
ആന്റിബയോട്ടിക് പ്രതിരോധമുള്ള അണുബാധകൾ കാരണം ലോകമെമ്പാടും പ്രതിവർഷം പത്തു ലക്ഷത്തിലധികം ആളുകളാണു മരിക്കുന്നത്. നിലവിൽ അവസാന ആശ്രയമായി ഉപയോഗിക്കുന്ന ചുരുക്കം ആന്റിബയോട്ടിക്കുകൾ മാത്രമാണുള്ളത്. അതുകൊണ്ട്, പുതിയ ചികിത്സാപദ്ധതികൾ വികസിപ്പിക്കേണ്ടത് ആരോഗ്യമേഖലയിലെ അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു.
