World

അമേരിക്കയുമായി ഉഭയകക്ഷി ചർച്ച; വിസ നിയന്ത്രണങ്ങളും തീരുവ പ്രശ്നങ്ങളും മാർക്കോ റൂബിയോയോട് ഉന്നയിച്ച് എസ് ജയശങ്കർ

ഡൽഹി: ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിസ ചട്ടങ്ങളിലെ മാറ്റം ഇന്ത്യയെ ലക്ഷ്യമിട്ടല്ലെന്നും നടപടി അനധികൃത കുടിയേറ്റം തടയാനെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷം ചർച്ചയിൽ കേന്ദ്രമന്ത്രി എസ് ജയ്ശങ്കർ ഉന്നയിച്ചു.

അമേരിക്കയുടെ പ്രധാന പങ്കാളിയാണ് ഇന്ത്യ എന്ന് മാർക്കോ റൂബിയോ പറഞ്ഞു. ഊർജ ലഭ്യതയ്ക്ക് ഇറക്കുമതിയെ പ്രധാനമായും ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. കപ്പൽ ചരക്ക് ഗതാഗതവും വ്യാപാരവും ഇന്ത്യക്ക് പ്രധാനമെന്ന് ജയശങ്കർ വ്യക്തമാക്കി. അമേരിക്കയുടെ സമാധാന കരാറിന് ഹോർമുസ് കടലിടുക്ക് വീണ്ടും തുറപ്പിക്കാൻ സാധിക്കുമെന്ന് റൂബിയോ പറഞ്ഞു.

ഓസ്ട്രേലിയൻ, ജപ്പാനീസ് വിദേശമന്ത്രിമാരുമായി ഒരുമിച്ചുള്ള ഹൃസ്വ കൂടിക്കാഴ്ചയിലും റൂബിയോ പങ്കെടുക്കും. നാല് ദിവസത്തെ പര്യടനത്തിന്റെ ഭാഗമായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തിയത്. നാളെ ജയ്പൂരും ആഗ്രയും സന്ദർശിക്കും. ചൊവ്വാഴ്ച ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷാ, ഊർജം, വ്യാപാരം, നിർണായക സാങ്കേതിക വിദ്യ എന്നിവയിലെ സഹകരണമാണ് ചർച്ചയായത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ പ്രതിനിധീകരിച്ച് മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചു.