NationalTrending News

തമിഴ്നാട് നിയമസഭയിൽ താരനിര; പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിന് തുടക്കം. എംഎല്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. പ്രോടെം സ്പീക്കര്‍ കറുപ്പയ്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് ആദ്യം എംഎല്‍എയായി സത്യവാചകം ചൊല്ലിയത്. പിന്നീട് ടിവികെ മന്ത്രിമാര്‍ സത്പ്രതിജ്ഞ ചെയ്തു. ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഉദയനിധി സ്റ്റാലിനാണ് തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ മുന്‍ പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമിയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും സത്യപ്രതിജ്ഞ ചെയ്തു.

നാളെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ്. പിളര്‍പ്പിലേയ്ക്ക് പോകുന്ന അണ്ണാ ഡിഎംകെയുടെ നിലപാട് നാളെ വ്യക്തമാകും. എഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളായ സിവി ഷണ്‍മുഖം, എസ്പി വേലുമണി എന്നിവരുടെ നേതൃത്വത്തില്‍ 30ഓളം എംഎല്‍എമാര്‍ ടിവികെയെ പിന്തുണയ്ക്കാന്‍ തയാറായി നില്‍ക്കുന്നുണ്ട്. ഇവര്‍ മുഴുവന്‍ വോട്ട് ചെയ്താല്‍ ടിവികെ സ്ഥാനാര്‍ഥിക്ക് 150 വരെ വോട്ടുകള്‍ ലഭിയ്ക്കും.

അതിനിടെ ലോക്സഭ പ്രതിപക്ഷ നേതവ് രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഒരുമിച്ചുള്ള റീലുകള്‍ ഇന്‍സ്റ്റഗ്രാം തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍. നടപടിയുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. റീലുകള്‍ ബ്ലോക്ക് ചെയ്തതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.