NationalTrending News

‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ താന്‍ പരാജയപ്പെട്ടു’; വീണ്ടും നീറ്റ് പരീക്ഷാർഥിയുടെ ആത്മഹത്യ

ഡൽഹി: രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹല്യനഗറിലാണ് അങ്കിത സാംഗ്ലെ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ യോഗ്യത നേടാത്തതില്‍ പെണ്‍കുട്ടി വലിയ സമ്മര്‍ദ്ദത്തില്‍ ആയിരുന്നു എന്ന് കുടുംബം പറയുന്നു. വൈകാരികമായ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.

പ്രവേശന പരീക്ഷയില്‍ വെറും 166 മാര്‍ക്ക് മാത്രമേ വിദ്യാര്‍ഥിക്ക് ലഭിച്ചിരുന്നുള്ളൂ. രക്ഷിതാക്കള്‍ എല്ലാം ത്യജിച്ചു പക്ഷേ താന്‍ പരാജയപ്പെട്ടു എന്ന് കുറിപ്പില്‍ പറയുന്നു. നിങ്ങള്‍ എനിക്ക് അത്രയേറെ സ്‌നേഹം നല്‍കി, പക്ഷേ നിങ്ങളുടെ ഒരൊറ്റ ആഗ്രഹം പോലും നിറവേറ്റാന്‍ എനിക്ക് കഴിഞ്ഞില്ല. അമ്മേ, എല്ലാ പ്രതിസന്ധിയിലും ഒരു സുഹൃത്തിനെപ്പോലെ നിങ്ങള്‍ എനിക്ക് പിന്തുണ നല്‍കി. സഹോദരാ, നിങ്ങള്‍ എനിക്ക് വലിയൊരു പിന്തുണയായിരുന്നു. അച്ഛനമ്മമാരേക്കാള്‍ ഉപരിയായി നിങ്ങള്‍ എന്നെ സ്‌നേഹിച്ചു. എന്റെ മരണത്തിന് നിങ്ങള്‍ ഉത്തരവാദിയല്ല. ഞാന്‍ നീറ്റിന് പഠിക്കുമ്പോള്‍ പോലും നിങ്ങള്‍ എനിക്ക് വേണ്ടി എല്ലാം ത്യജിച്ചു, നിങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍ കഴിയാതെ ഞാന്‍ പരാജയപ്പെട്ടു. സഹോദരാ, അച്ഛനെയും അമ്മയെയും നന്നായി നോക്കണം. അവര്‍ക്ക് ഒന്നിനും ഒരു കുറവും വരുത്തരുത് – അങ്കിത കുറിപ്പില്‍ പറയുന്നു.

അതേസമയം, നീറ്റ് പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ബിഹാര്‍ ബന്ദില്‍, പ്രതിഷേധങ്ങള്‍ക്കിടെ മൂന്നുപേര്‍ക്ക് വെടിയേറ്റെന്ന് റിപ്പോര്‍ട്ടുണ്ട്. സിവാനിലെ പ്രതിഷേധങ്ങള്‍ക്കിടെയാണ് വെടിവെപ്പുണ്ടായത്. വെടിയുതിര്‍ത്തത് പൊലീസ് അല്ലെന്നാണ് എസ്പിയുടെ വിശദീകരണം.

അതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കും വിവാദങ്ങള്‍ക്കുമിടെ പരീക്ഷ ക്രമക്കേടുകള്‍ തടയാനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍. പരീക്ഷ ക്രമക്കേടില്‍ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറായേക്കും. രാജിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഓഫീസില്‍ രാവിലെ യോഗം ചേരും.