KeralaPolitics

‘എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകളോടെ യുഡിഎഫ് അധികാത്തില്‍ വരും’; രമേശ് ചെന്നിത്തല

എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകളോടെ യുഡിഎഫ് അധികാത്തില്‍ വരുമെന്ന് രമേശ് ചെന്നിത്തല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പത്ത് വര്‍ഷത്തെ ദുര്‍ഭരണം ജനങ്ങള്‍ മടുത്തിരിക്കുന്നുവെന്നും ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്നുള്ളത് തിരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മനസിലായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അത് കുറേക്കൂടി വ്യക്തമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ ഒരു പുതിയ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു. ജനങ്ങള്‍ ഒരു രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നു. ഭരണമാറ്റം ആഗ്രഹിക്കുന്നു. അതിനനുസരിച്ചുള്ള വോട്ടെടുപ്പാണ് കേരളത്തില്‍ നടന്നത്. അതുകൊണ്ട് നാലാം തിയതി വോട്ടെണ്ണിക്കഴിഞ്ഞാല്‍ ഉണ്ടാകാന്‍ പോകുന്നത് കേരളത്തില്‍ യുഡിഎഫിന്റെ ഭരണത്തിനുള്ള വഴിയാണ് – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഭരണം നടത്തുക മുസ്ലീം ലീഗെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തില്‍ അദ്ദേഹം പ്രതികരിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങളിലെ മുന്‍തൂക്കത്തില്‍ യുഡിഎഫ് ക്യാമ്പ് ആവേശത്തിലാണ്. കണ്ണൂരില്‍ അടക്കം അത്ഭുതമുണ്ടാകുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ചകളിലെ ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവിനെ കുറിച്ച് ചര്‍ച്ചയില്ലേ എന്ന മറുചോദ്യവും അദ്ദേഹം ചോദിച്ചു. സര്‍വേകളില്‍ വി ഡി സതീശനുള്ള പിന്തുണ ജനങ്ങളുടെ അഭിപ്രായമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. നാലാം തീയതിക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്നാണ് കെ മുരളീധരന്റെ പ്രതികരണം. ബേപ്പൂരില്‍ മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ പറഞ്ഞു.