KeralaTrending News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഏഴ് പ്രതികൾക്ക് ജാമ്യം

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസിതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങവേ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസില്‍ ഏഴ് പ്രതികള്‍ക്ക് ജാമ്യം. ഹൈക്കോടതി ഇന്ന് പരിഗണിച്ച ജാമ്യാപേക്ഷകള്‍ നല്‍കിയ പ്രതികള്‍ക്കെല്ലാം തന്നെ ജാമ്യം നല്‍കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

ശ്രീജിത്ത്, അനില്‍ കുമാര്‍, ഷെഫീക്ക്, നിഷാദ്, ജീവന്‍, കിരണ്‍ എന്നീ പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികള്‍ നടത്തിയത് ആസൂത്രിതമായ നീക്കമെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു ഇ ഡി വാദിച്ചിരുന്നത്. കേസില്‍ ഇ ഡി കക്ഷി ചേരുകയും ചെയ്തിരുന്നു. 11 പേരാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. അതില്‍ ഏഴ് പേരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഇവര്‍ ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് 67 ദിവസം പിന്നിട്ടെന്നും അന്വേഷണം പൂര്‍ത്തിയായെന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് കഴിഞ്ഞെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.

മെയ് 27നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പ്രതികളുടെ ജാമ്യപേക്ഷ തിരുവനന്തപുരത്തെ കോടതികള്‍ തള്ളിയത്തോടെയാണ് ഹൈകോടതിയെ സമീപിച്ചത്. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ഇതിന് മുമ്പ് ജാമ്യം ലഭിച്ചത്. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപീല്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. സിപിഐഎം പ്രവര്‍ത്തകന്‍ നിതിന്‍ രാജാണ് കേസിലെ ഒന്നാം പ്രതി.