അമിത് ഷായെ കണ്ടതിന് പിന്നാലെ യുടേൺ ; വിജയ്യെ കടന്നാക്രമിച്ച് ഡിഎംകെ
ചെന്നൈ: മണ്ഡല പുനർനിർണയ വിഷയത്തിൽ മുഖ്യമന്ത്രി വിജയ്യും ടിവികെയും നിലപാട് മാറ്റിയെന്ന് ആരോപിച്ച് ഡിഎംകെ രംഗത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വിജയ് മലക്കംമറിഞ്ഞതെന്നാണ് ഡിഎംകെയുടെ ആരോപണം. മണ്ഡല പുനർനിർണയത്തിനെതിരെ നേരത്തെ ശക്തമായ നിലപാടാണ് ടിവികെ സ്വീകരിച്ചിരുന്നത്. ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയവും ടിവികെ പാസാക്കിയിരുന്നു. എന്നാൽ അതേ ആഴ്ച തന്നെ നിലപാടിൽ മാറ്റം വരുത്തിയെന്നാണ് ഡിഎംകെ ആരോപിക്കുന്നത്.
ടിവികെ സർക്കാരിലെ സഖ്യകക്ഷികൾ ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുമോയെന്നും അതോ എല്ലാം തലയാട്ടി അംഗീകരിക്കുമോയെന്നും ഡിഎംകെ ഐടി സെൽ സാമൂഹികമാധ്യമ പോസ്റ്റിലൂടെ ചോദിച്ചു. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ നടന്ന സതേൺ സോണൽ കൗൺസിലിന്റെ 31-ാമത് യോഗത്തിനിടെയാണ് വിജയ്യും അമിത് ഷായും കൂടിക്കാഴ്ച നടത്തിയത്. അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽനിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മണ്ഡല പുനർനിർണയ വിഷയത്തിൽ വിജയ് സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടായതെന്നാണ് ഡിഎംകെ ആരോപിക്കുന്നത്.
