കൊടുംമഴയിൽ വിറച്ച് മധ്യകേരളം; സംസ്ഥാനത്ത് വ്യാപക മഴക്കെടുതി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മധ്യ കേരളത്തില്‍ മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വയോധിക മരിച്ചു. ഭര്‍ത്താവും മാതാവും രക്ഷപ്പെട്ടു. അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. അടൂര്‍മല സ്വദേശി രവിയുടെ ഭാര്യയാണ് മരിച്ച സുമതി. 500 അടിയോളം താഴ്ചയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെടുത്തത്. രവിയേയും മകന് രാജേഷിനേയും രക്ഷപ്പെടുത്തി.
പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ജോണി എന്നയാളുടെ വീട് പൂര്‍ണമായും തകര്‍ന്നു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ജോണിയുടെ മകന് ജോസഫാണ് മരിച്ചത്. ജോണിയുടെ ഭാര്യ ഗ്രേസിയ്ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മിക്ക നദികളിലും ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുകയാണ്. ഈ സാചര്യത്തിൽകേന്ദ്ര ജല കമ്മീഷൻ സംസ്ഥാനത്തെ വിവിധ നദികളിൽ ഓറഞ്ച്/ മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട പമ്പ (മടമൺ സ്റ്റേഷൻ), കോട്ടയം മണിമല (പുല്ലക്കയാർ സ്റ്റേഷൻ), എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട പമ്പയിൽ (മലക്കര സ്റ്റേഷൻ), മഞ്ഞ അലർട്ടാണ്. യാതൊരു കാരണവശാലും മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാവണം.
