യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരംഗം; മരണം 1,300 കടന്നു
പാരീസ്: യൂറോപ്പിലുടനീളം അനുഭവപ്പെടുന്ന ഉഷ്ണതരംഗത്തെ തുടർന്ന് ഇതുവരെ 1,300 ത്തിലധികം പേർ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ജൂൺ 21 മുതൽ രേഖപ്പെടുത്തിയ കണക്കുകളാണിത്. ഫ്രാൻസിൽ മാത്രം 1,000 ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും 65 വയസിനു മുകളിലുള്ളവരാണ്.
ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗതയിൽ ചൂട് കൂടുന്ന ഭൂഖണ്ഡമായി യൂറോപ്പ് മാറി. ജർമനിയിലെ കോഷനിൽ 41.7 ഡിഗ്രി സെൽഷ്യസും, ചെക്ക് റിപ്പബ്ലിക്കിലെ ഡോക്സാനിയിൽ 41.1 ഡിഗ്രി സെൽഷ്യസും, പോളണ്ടിലെ സ്ലുബീസിൽ 40.5 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.
കനത്ത ചൂടിനെ തുടർന്നു പലേടത്തും സ്കൂളുകൾ അടച്ചു. പാരീസിൽ പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നതിനും മദ്യം വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. ഉഷ്ണതരംഗം തുടങ്ങിയ ശേഷം ഫ്രാൻസിൽ മാത്രം 74 പേർ വെള്ളത്തിൽ മുങ്ങി മരിച്ചു.
