KeralaTrending News

കടബാധ്യത 5.07 ലക്ഷം കോടി രൂപ; സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കി ധവളപത്രവുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്‍ക്കാര്‍. 5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത. വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയവക്കായാണ് ചെലവാക്കുന്നത്. കിഫ്ബിക്ക് 21000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും ട്രഷറി പ്രതിസന്ധി രൂക്ഷമാണെന്നും ധവളപത്രത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്ര സഹായം കുറഞ്ഞെന്നും ധവളപത്രത്തില്‍ സമ്മതിക്കുന്നുണ്ട്. 2026 ഏപ്രിലില്‍ 5623 കോടി രൂപ നീക്കിയിരിപ്പ് ഉണ്ടായിരുന്നുവെന്ന മുന്‍സര്‍ക്കാരിന്റെ വാദം ധവളപത്രത്തില്‍ ശരിവയ്ക്കുന്നു.

കിഫ്ബിയെ കുറിച്ച് ഗുരുതര ആശങ്കകളാണ് ധവളപത്രത്തിലുള്ളത്. കിഫ്ബിയുടെ നിലവിലെ വായ്പാ ബാധ്യത ഏകദേശം 21,000 കോടിയാണ്. ഇനി ധനസഹായം നല്‍കേണ്ട പദ്ധതികള്‍ക്ക് 35,000 കോടിയിലധികം വേണം. കിഫ്ബിയുടെ കടം യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ കടമായാണ് സിഎജി വിലയിരുത്തുന്നത്. കിഫ്ബിയുടെ വായ്പാ ചെലവ് സര്‍ക്കാരിനേക്കാള്‍ 1-1.5 ശതമാനം കൂടുതലാണ്.2026 ഏപ്രിലില്‍ ഖജനാവില്‍ ഉണ്ടായിരുന്നത് 5263.74 കോടിയെന്നും ധവളപത്രത്തിലുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവകാശവാദം ശരിവെക്കുന്ന വിലയിരുത്തലാണിത്.ട്രഷറിയില്‍ മെയ് 16 ന് മിച്ചമുള്ളത് 2211.96 കോടി രൂപയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഖജനാവില്‍ മിച്ചം 2211. 96 കോടി രൂപയായിരുന്നു -ധവളപത്രം വ്യക്തമാക്കുന്നു.

2024- 25 വര്‍ഷം വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം 7156. 8 കോടിയാണ്. ആറു വര്‍ഷത്തിനിടയില്‍ നഷ്ടം രണ്ട് ഇരട്ടിയായി. കൊച്ചി മെട്രോ മാസം 35 കോടി രൂപയുടെ നഷ്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെഎസ്ആര്‍ടിസിക്ക് നഷ്ടം 1580 കോടി. വാട്ടര്‍ അതോറിറ്റിക്ക് കടം 317.68 കോടിയാണ് നഷ്ടം ( 2024-2025).

പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാന ഖജനാവിന് ഭാരമാകാതെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രചോദനമാകുന്ന രീതിയില്‍ പുനഃസംഘടിപ്പിക്കണമെന്നാണ് നിര്‍ദേശം. പൊതുമേഖലാ സ്ഥാപനങ്ങള്‍ പരിഷ്‌കരണംകെ.എസ്.ഇ.ബി പോലുള്ള പ്രധാന സ്ഥാപനങ്ങള്‍ സാമ്പത്തികമായി സ്വയംപര്യാപ്തമാകണം. സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ടെങ്കിലും സാമ്പത്തിക ദുരുപയോഗമുള്ളവ ന്യായീകരിക്കരുത്. സബ്‌സിഡികള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് പകരം അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കണം. പൊതുസേവനങ്ങള്‍ക്ക് പൂര്‍ണ സബ്‌സിഡി ഉപഭോക്തൃ നിരക്കുകള്‍ വഴി ചെലവ് തിരിച്ചുപിടിക്കാന്‍ കഴിയാത്ത പൊതുപ്രയോജന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ സബ്‌സിഡി നല്‍കണം.വൈദ്യുതി ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുക – തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.