Event More News

കദെർ അത്തിയ കൊച്ചിയിൽ;ഏഴാമത് ബിനാലെയുടെക്യൂറേറ്റോറിയൽ അന്വേഷണങ്ങൾക്ക് തുടക്കം

കൊച്ചി: കുടിയേറുന്ന സംസ്ക്കാരത്തെ അതിന്റെ തനിമയോടെ നിലനിറുത്തുന്നതില്‍ ലോകത്തിന് തന്നെ കൊച്ചി മാതൃകയാണെന്ന് കൊച്ചി-മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത കലാകാരന്‍ കദെർ അത്തിയ പറഞ്ഞു.
ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ നടന്ന ചടങ്ങിൽ കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. ബിനാലെ ഏഴാം ലക്കത്തിന്റെ ക്യൂറേറ്റര്‍ പ്രമേയം രൂപീകരിക്കുന്നതില്‍ ഇത് പ്രധാന ഘടകമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാരീസില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ താമസിച്ചിരുന്ന കമ്മ്യൂണിറ്റി പാര്‍പ്പിടത്തിലായിരുന്നു തന്റെ കുട്ടിക്കാലമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ നിന്നാണ് കലയുടെ ആദ്യ വാസന ലഭിച്ചത്. കുടിയേറുന്ന സംസ്ക്കാരം പതുക്കെ അതത് പ്രദേശങ്ങളുമായി ഇണങ്ങിച്ചേരുന്ന കാഴ്ചയാണ് പൊതുവെ യൂറോപ്പില്‍ കാണുന്നത്. കൊളോണിയലിസം പ്രാദേശിക അറിവുകളിലേക്കുള്ള അധിനിവേശം കൂടിയാണ്. എന്നാല്‍ കൊച്ചിയില്‍ ഈ സംസ്ക്കാരങ്ങളുടെ തനത് നേര്‍ക്കാഴ്ച ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയ്ക്കുള്ളത് ഏകമായ വ്യക്തിത്വമല്ല; വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്.

അത്തിയ തന്റെ കലാസൃഷ്ടികളുടെ ചിത്രങ്ങൾ പങ്കുവെക്കുകയും, രണ്ട് പതിറ്റാണ്ടിലേറെയായി ഓർമ, ചരിത്രം, റിപ്പെയർ, കൊളോണിയലിസത്തിന്റെ അടയാളങ്ങൾ എന്നീ ആശയങ്ങളെ ചുറ്റിപ്പറ്റി വികസിച്ചു വന്ന തന്റെ കലാപ്രവർത്തനത്തെ പറ്റിയും സംസാരിച്ചു. പുനഃസ്ഥാപനത്തെ (റിപ്പെയർ) ഒരു ആശയമായല്ല, മറിച്ച് ഒരു പ്രതിഭാസമായാണ് അദ്ദേഹം കാണുന്നതെന്നും പറഞ്ഞു. അമ്മയെക്കുറിച്ചുള്ള ഓർമ്മകളിൽ നിന്നും, നമ്മുടെ പൂർവികർ അവശേഷിച്ചു പോയ അടയാളങ്ങളിൽ നിന്നും തുടങ്ങി, മുറിവിന്റെയും പുനഃസ്ഥാപനത്തിന്റെയും ആശയങ്ങളിലൂടെ അദ്ദേഹം കടന്നു പോയി.

യൂറോപ്യന്‍ സമകാലീന കലയില്‍ നിപുണനായ കദെര്‍ അത്തിയ ക്യൂറേറ്റായി എത്തിയത് ബിനാലെയുടെ സ്വത്വത്തിന്റെ പ്രതിഫലനമാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ.വേണു വി പറഞ്ഞു. എല്ലാവരുടെയും സ്വന്തമെന്ന തോന്നലാണ് ബിനാലെയെ ജനകീയമായി നിലനിറുത്തുന്നതെന്ന് കെ ബി എഫ് ട്രസ്റ്റി അദീബ് അഹമ്മദ് പറഞ്ഞു. ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ട് കദെര്‍ അത്തിയയെ പരിചയപ്പെടുത്തി. നവംബര്‍ 14 ന് മുംബെയില്‍ വച്ച് ക്യൂറേറ്റോറിയല്‍ പ്രമേയം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സി.ഇ.ഒ. തോമസ് വർഗീസ് നന്ദി പ്രകാശിപ്പിച്ചു.

ക്യൂറേറ്റര്‍ കദെർ അത്തിയ

1970-ൽ ഫ്രാൻസിലെ ദുഗ്നിയിൽ ജനിച്ച കാദർ അത്തിയ നിലവിൽ ഹാംബർഗ് എച്ച്.എഫ്.ബി.കെയിൽ ടൈം-ബേസ്ഡ് മീഡിയ പ്രൊഫസറാണ്. പാരീസ് നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലും അൾജീരിയയിലുമായി ചെലവഴിച്ച ബാല്യവും, കോംഗോയിലും തെക്കേ അമേരിക്കയിലുമുള്ള അനുഭവങ്ങളും അദ്ദേഹത്തിൻ്റെ കലാപ്രവർത്തനത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഇതിലൂടെ കൊളോണിയലിസത്തിൻ്റെ മാനസിക, ഭൗതിക പ്രത്യാഘാതങ്ങളെ കലയിലൂടെ വരച്ച് കാട്ടാന്‍ അദ്ദേഹത്തിനായി. കലാപ്രതിഷ്ഠ,ശിൽപം, ചലച്ചിത്രം, ഫോട്ടോഗ്രാഫി, ആർക്കൈവൽ ഗവേഷണം എന്നിവയെ സമന്വയിപ്പിച്ചാണ് അദ്ദേഹത്തിൻ്റെ പ്രവര്‍ത്തനം.

കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ട്

ശാസ്ത്രം, ചരിത്രസ്മരണകൾ, അസ്തിത്വത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയ കലാസൃഷ്ടികളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ട്. 2014-ൽ കൊച്ചി-മുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിൻ്റെ ക്യൂറേറ്ററും ആർട്ടിസ്റ്റിക് ഡയറക്ടറുമായി പ്രവർത്തിച്ച അദ്ദേഹം, ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി കാദർ അത്തിയയെ തിരഞ്ഞെടുത്ത സമിതിയുടെ അധ്യക്ഷൻ കൂടിയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ഡ്രോയിംഗ്, പെയിന്റിംഗ്, ശിൽപകല, ഫോട്ടോഗ്രാഫി എന്നിവയിലുടെ ജിതീഷ് കലാലോകത്ത് സജീവമാണ്.

കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സണ്‍ ഡോ. വേണു വാസുദേവന്‍

മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വേണു വാസുദേവൻ കേന്ദ്ര-സംസ്ഥാന ഭരണ നിര്‍വഹണത്തില്‍ നിർണായക സംഭാവനകൾ നൽകിയ വ്യക്തിയാണ്. സാംസ്കാരിക, വിനോദസഞ്ചാര വകുപ്പുകളിൽ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഡോ. വേണു കേരള ട്രാവൽ മാർട്ടിന്റെ സ്ഥാപകരില്‍ ഒരാളാണ്. ഡൽഹി നാഷണൽ മ്യൂസിയം ഡയറക്ടർ ജനറലായിരിക്കെ സ്ഥാപനത്തിന്റെ നവീകരണത്തിന് ചുക്കാന്‍ പിടിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സണായും ചുമതലയേറ്റു.

കൊച്ചി-ബിനാലെ ഫൗണ്ടേഷന്‍ & കൊച്ചി-മുസിരിസ് ബിനാലെ

കല, സംസ്കാരം, പൈതൃകം, വിദ്യാഭ്യാസം എന്നിവയുടെ ഉയര്‍ച്ച ലക്ഷ്യമിട്ട് 2010-ൽ ആരംഭിച്ച കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് കൊച്ചി-മുസിരിസ് ബിനാലെ സംഘടിപ്പിക്കുന്നത്. രാജ്യത്തെ ആദ്യത്തെതും ഏറ്റവും വലുതുമായ സമകാലിക കലാമേളയാണിത്. കേരള സർക്കാരിൻ്റെ സജീവ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ പൈതൃക സംരക്ഷണത്തിലും പങ്കുവഹിക്കുന്നു. ചരിത്രമുറങ്ങുന്ന ഫോർട്ട് കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും പശ്ചാത്തലത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ വെറുമൊരു കലാപ്രദർശനം എന്നതിലുപരി രാജ്യത്തിൻ്റെ സാംസ്കാരിക മുന്നേറ്റമാണ്. 110 ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന മേളയിൽ ലോകോത്തര കലാസൃഷ്ടികൾക്കൊപ്പം പൊതുപരിപാടികൾ, ശിൽപശാലകൾ, കലാകാരന്മാർക്കുള്ള ആര്‍ട്ട് റെസിഡൻസികൾ എന്നിവയും നടക്കും.