തുടർച്ചയായ മഴ; സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് വർധിച്ചു
ഇടുക്കി: 24 മണിക്കൂറിനിടെ പെയ്ത അതിശക്തയിലാണ് സംസ്ഥാനത്തെ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നത്. ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകളാണ് നിറഞ്ഞത്. ഇതോടെ കല്ലാർകുട്ടി ഡാമിന്റെ 5 ഷട്ടറുകളും തുറന്നു. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അപകടനിലയിലെത്തിയതിനെ തുടർന്ന് കെഎസ്ഇബിയുടെ ലോവർ പെരിയാർ, പെരിങ്ങൽകുത്ത് ഡാമുകൾക്കും റെഡ്അലർട്ട് നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ തിരുവനന്തപുരം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും രണ്ടു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകളും ഉയർത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകളും ഉയർത്തി.
പത്തനംതിട്ട ജില്ലയിലെ ഡാമുകളും തുറക്കേണ്ട സാഹചര്യമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മൂഴിയാർ ഡാമിന്റെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ബോട്ടുകൾ പള്ളിയോടങ്ങൾ വള്ളങ്ങൾ നദികളിൽ ഇറക്കുന്നത് ഒഴിവാക്കണം. ശബരിമല തീർത്ഥാടകർ നദികളിൽ കുളിക്കാൻ ഇറങ്ങുന്നതും നിരോധിച്ചു. പാലക്കാട് മംഗലം ഡാമിന്റെ ആറു സ്പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ ഉയർത്തി. പാലക്കാട് തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 20 ഷട്ടറുകൾ തുറന്നു. ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.
