KeralaTrending News

ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കോൺഗ്രസ് നേതാക്കൾ കേരളത്തിലേക്ക്; വൈകിട്ട് 4ന് എത്തും

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്. വൈകീട്ട് നാല് മണിക്ക് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കേരളത്തിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ നിരീക്ഷകരുമായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും ദീപാദാസ് മുന്‍ഷിയും എത്തുക. നേതാക്കള്‍ കൂടി കേരളത്തിലേക്ക് എത്തിയ ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

തിരുവനന്തപുരത്ത് ചാര്‍ട്ടേഡ് വിമാനം ലാന്‍ഡ് ചെയ്യാനുള്ള അനുമതി സിവില്‍ ഏവിയേഷന്‍ അധികൃതരോട് കോണ്‍ഗ്രസ് തേടിയിട്ടുണ്ട്. ഒരു മണിക്കാണ് നിയമസഭാ കക്ഷിയോഗം നടക്കുക. ഇതിന് ശേഷം മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്. ചാര്‍ട്ടേഡ് വിമാനത്തില്‍ കെ സി വേണുഗോപാലും ഉണ്ടോ എന്നത് മറ്റൊരു ആകാംഷയാണ്. നേതാക്കള്‍ വന്നതിന് ശേഷമാകും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവുമായി ഗവര്‍ണറെ കാണാനെത്തുന്നത്. ഇതുനമുമ്പുള്ള അവസാനഘട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുടുംബവും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടുവെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സസ്‌പെന്‍സ് തുടരുകയാണ്. കെ സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ കൂടിക്കാഴ്ചയ്ക്കായി എത്തി. മുഖ്യമന്ത്രി തീരുമാനം ഇന്ന് പ്രഖ്യാപിക്കാന്‍ ഇരിക്കെയാണ് കൂടിക്കാഴ്ച. എന്തിനാകും രാഹുല്‍ ഗാന്ധി കെ സിയെ വിളിപ്പിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.