‘ഇന്ത്യയിൽ വന്ന് കാണൂ, ശേഷം സംസാരിക്കൂ’; ട്രംപിന്റെ ‘നരകക്കുഴികൾ’ പരാമർശത്തിൽ ഇറാന്റെ കടുത്ത വിമർശനം
മുംബൈ∙ ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്നു വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ രൂക്ഷമായ പരിഹാസവുമായി മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ. ട്രംപിന് ഒരു സാംസ്കാരിക ശുദ്ധീകരണം ആവശ്യമാണെന്ന് സയീദ് റെസ മൊസയേബ് മോട്ലാഗ് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയുടെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ പൈതൃകം വ്യക്തമാക്കുന്ന ഒരു വിഡിയോയും അദ്ദേഹം എക്സിൽ പങ്കുവച്ചു. ‘ഒരിക്കൽ ഇന്ത്യയിൽ വന്നു നോക്കൂ, എന്നിട്ട് സംസാരിക്കൂ’ എന്നും ട്രംപിനോട് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നും ഇരുരാജ്യങ്ങളിലുമുള്ളവർ യുഎസ് തീരത്തു കുഞ്ഞുങ്ങളെ പ്രസവിച്ചിടാനായി വരുന്നവരുമാണെന്ന അധിക്ഷേപ പ്രസ്താവന ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. വിമർശനം ഉയർന്നതോടെ മണിക്കൂറുകൾക്കകം പോസ്റ്റ് തിരുത്തി. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജിന്റെ പോഡ്കാസ്റ്റും സംഭാഷണത്തിന്റെ പകർപ്പുമാണ് ട്രംപ് പങ്കുവച്ചത്.
ട്രംപിന്റെ പരാമർശം അനുചിതമാണെന്നും വസ്തുതകൾ മനസ്സിലാക്കാതെയുള്ള പ്രതികരണമാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു. സംഭവം ഇന്ത്യൻ മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന്, ‘ഇന്ത്യ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാൾ നയിക്കുന്ന മഹത്തായ രാജ്യമാണ്’ എന്ന് ട്രംപ് പറഞ്ഞതായി ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു. എന്നാൽ എവിടെവച്ചാണ് ട്രംപ് ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമാക്കിയിട്ടില്ല.
