പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാനഗരത്തിൽ
കൊച്ചി : ഇന്ന് രാവിലെ 11.45 ന് മഹാനഗരത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കും.
ഇന്നു രാവിലെ 11.45 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിൽ 12.15 ന് നാവിക ആസ്ഥാനത്തെത്തും. അവിടെ നിന്ന് റോഡ് മാർഗം 12.30 ന് മറൈൻഡ്രൈവിലെത്തുന്ന പ്രധാനമന്ത്രി ധീവര സഭയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും. ഉച്ചക്ക് 1.15 ന് പ്രധാനമന്ത്രി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തും. ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന പോളി പ്രൊപ്പിലിൻ പ്ലാൻ്റിന് പ്രധാനമന്ത്രി തറക്കല്ലിടും. ദേശീയപാത 66 ലെ തലപ്പാടി – ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും, കോഴിക്കോട് ബൈപ്പാസിൻ്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാൻ മന്ത്രി ഗ്രാമ സഡക്ക് യോജന പ്രകാരം കേരളത്തിൽ നിർമിച്ച 23 റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. അമൃത ഭാരത സ്റ്റേഷൻ പദ്ധതിക്കു കീഴിൽ വികസിപ്പിച്ച ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. ഷൊർണൂർ – നിലമ്പൂർ റോഡ് റെയിൽപാത വൈദ്യൂതവൽക്കരണ പദ്ധതി പ്രധാനമന്ത്രി രാഷ്ടത്തിന് സമർപ്പിക്കും. കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ്ങ് സോളാർ പദ്ധതിക്കും അദ്ദേഹം തറക്കല്ലിടും. രണ്ട് പ്രധാന ദേശീയപാത പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം 2.15 ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ കേരളത്തിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ശേഷം 3.20 ന് അദ്ദേഹം മടങ്ങി പോകും.
