ഇന്ത്യയിൽനിന്ന് പുറപ്പെട്ട എണ്ണക്കപ്പൽ സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ ആക്രമിച്ചു
ദുബായ്: എണ്ണക്കപ്പൽ സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ ആക്രമിച്ചു. ഗുജറാത്തിലെ സിക്ക തുറമുഖത്തുനിന്നു ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്കു പോയ എണ്ണക്കപ്പലിനു നേരേയാണ് ആക്രമണമുണ്ടായത്. യന്ത്രത്തോക്കുകളും ഗ്രനേഡുകളുമായി എത്തിയ അക്രമികൾ വെടിയുതിർത്ത ശേഷം കപ്പലിൽ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
മാൾട്ടയിൽ രജിസ്റ്റർ ചെയ്ത കപ്പലിൽ 24 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. സുരക്ഷിത മുറിയിൽ അഭയം തേടിയ ജീവനക്കാരാണ് ഇപ്പോഴും കപ്പൽ നിയന്ത്രിക്കുന്നതെന്ന് നാവിക സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ആളപായമോ മറ്റോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
മേഖലയിലെ കപ്പലുകൾക്ക് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ ജാഗ്രതാ നിർദേശം നൽകി. മേഖലയിൽ കടൽക്കൊള്ളക്കാർ വീണ്ടും സജീവമായതായും ആക്രമണങ്ങൾക്കായി ഇവർ ഒരു ഇറാനിയൻ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്തതായും വാർത്തകളുണ്ട്. കടൽക്കൊള്ള ഏറ്റവും കൂടുതലായിരുന്ന 2011ൽ 237 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
