NationalTrending News

പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിയുമായി പരാതി നൽകാനെത്തി രാഹുൽ ഗാന്ധി; കേസെടുക്കാതെ പൊലീസ്, ഡൽഹിയിൽ നാടകീയ രംഗങ്ങൾ

ഡല്‍ഹി: സിജെപി സമരത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥിയുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹി ഡിസിപി ഓഫീസില്‍. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും വരെ സ്റ്റേഷനില്‍ നിന്ന് പോകില്ലെന്ന നിലപാടിലുറച്ച് രാഹുല്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.

പെല്ലറ്റ് ആക്രണം നേരിട്ട സഹില്‍ ലോച്ചബിനൊപ്പമാണ് രാഹുല്‍ പൊലീസ് സ്റ്റേഷനിലേക്കെത്തിയത്. പിന്നീട് ഡിസിപി ഓഫിസില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് അനുകൂല നിലപാട് സ്വീകരിക്കാന്‍ തയ്യാറായില്ല. കേസ് രജിസ്റ്റര്‍ ചെയ്യുന്നത് വരെ സ്റ്റേഷന്‍ പരിസരത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് രാഹുല്‍ പ്രഖ്യാപിക്കുകയായിരുന്നു. രാഹുലിനൊപ്പം സഹിലും മാതാവും പ്രതിഷേധിക്കുകയാണ്. സഹില്‍ ഈ മാസം 14ന് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ലോക്‌സഭാ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും കേസ് എടുക്കാത്ത സാഹചര്യമാണ് സ്റ്റേഷനിലുള്ളത്. പെല്ലറ്റ് ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ കാഴ്ചയ്ക്ക് തകരാറുണ്ടായെന്നും ആരോപണമുണ്ട്.

നിരവധി കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം സ്റ്റേഷനിലെത്തിയിട്ടുണ്ട്. രാഹുലിന്റെ ഇന്നത്തെ പ്രതിഷേധത്തെക്കുറിച്ച് പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ യാതൊരു മുന്‍കൂര്‍ വിവരങ്ങളും ലഭിച്ചിരുന്നില്ല. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് വിദ്യാര്‍ഥിക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് സ്ഥിരീകരണം വന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചില്ല. കേസെടുക്കുന്നതില്‍ ഭയപ്പാടെന്തിന് എന്നാണ് രാഹുല്‍ ഗാന്ധി ഇന്ന് പൊലീസിനോട് ചോദിച്ചത്.