KeralaTrending News

മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ റോബോ സമ്മിറ്റ് നടത്തി

കൊച്ചി: വൈദ്യശാസ്ത്ര രംഗത്തെ ആധുനിക സംവിധാനമായ റോബോട്ടിക് സര്‍ജറി സംബന്ധിച്ച് സമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍
റോബോ സമ്മിറ്റ് സംഘടിപ്പിച്ചു.
ഇതോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.വി ലൂയിസ്, ഡോ.സച്ചിന്‍ ജോസഫ്, ഡോ.അശോക് കുമാര്‍ പിള്ള, ഡോ.ടി.സുനില്‍, ഡോ.ശ്യാം വിക്രം എന്നിവര്‍ പങ്കെടുത്തു. എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന സമ്മിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് ഡയസ് നിര്‍വ്വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി ലൂയിസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന വൈദ്യശാസ്ത്ര സമ്മേളനത്തില്‍ റോബോട്ടിക് സര്‍ജറിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍
ഡോ.സച്ചിന്‍ ജോസഫ്, ഡോ.അശോക് കുമാര്‍ പിള്ള, ഡോ. ടി.സുനില്‍, ഡോ. ശ്യാം വിക്രം തുടങ്ങിയവര്‍ സംസാരിച്ചു. സമ്മിറ്റിനോടനുബന്ധിച്ച് ഹോട്ടല്‍ അങ്കണത്തില്‍ സജ്ജീകരിച്ച സര്‍ജറി റോബോട്ട് സംവിധാനമുള്ള ബസില്‍ സന്ദര്‍ശനം നടത്തി റോബോട്ടുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് നേരിട്ട് അനുഭവിച്ചറിയാന്‍ സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവര്‍ എത്തിയിരുന്നു.

ആധുനിക വൈദ്യശാസ്ത്ര മേഖലയില്‍ റോബോട്ടിക് സര്‍ജറിയുടെ പ്രാധാന്യം അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തെറ്റിദ്ധാരണകള്‍ നീക്കി ഇതിന്റെ പ്രയോജനങ്ങള്‍, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് സാധാരണ ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരിട്ട് കണ്ട് മനസിലാക്കാനും അറിവു ലഭ്യമാക്കാനുമുള്ള അവസരം സൃഷ്ടിക്കുകയെന്നതാണ് റോബോ സമ്മിറ്റിന്റെ പ്രധാന ലക്ഷ്യമെന്ന് ഡോ. പി.വി ലൂയിസ് പറഞ്ഞു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ കൃത്യതയും സൂക്ഷ്മതയുമാണ് റോബോട്ടിക് ശസ്ത്രക്രിയ പ്രദാനം ചെയ്യുന്നത്. പലരുടെയും ധാരണ റോബോട്ടാണ് ശസ്ത്രക്രിയ ചെയ്യുന്നതെന്നാണ് എന്നാല്‍ ശസ്ത്രക്രിയ വിദഗ്ദനായ ഡോക്ടര്‍ തന്നെയാണ് റോബോട്ടിനെ നിയന്ത്രിക്കുന്നത്. റോബോട്ടിന്റെ സഹായത്താല്‍ കൂടുതല്‍ കൃത്യതയോടെ ശസ്ത്രക്രിയ നടത്തുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആധുനിക വൈദ്യശാസ്ത്ര രംഗത്തുണ്ടായ വിപ്ലവകരമായ ചികില്‍സാ സംവിധാനമാണ് റോബോട്ടിക് ശസ്ത്രക്രിയ. പ്രായമായവര്‍ക്ക് ഏറ്റവും അനുയോജ്യമായത് റോബോര്‍ട്ടിക് സര്‍ജ്ജറിയാണ്. എത്രവലിയ സങ്കീര്‍ണ്ണത നിറഞ്ഞ സര്‍ജറിയാണെങ്കിലും റോബോട്ടിന്റെ സഹായത്താല്‍ സുഗമമായി സര്‍ജറി നടത്താന്‍ സാധിക്കും.

യൂറോളജി, ഗ്യാസ്‌ട്രോ, ഗൈനക്ക്, ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ചികില്‍സാ രംഗത്ത് ഏറെ അനുയോജ്യമാണിത്. സാധാരണയേക്കാള്‍ ചെറിയ മുറിവ് മാത്രമായിരിക്കും റോബോട്ടിക് ശസ്ത്രക്രിയ വഴി ഉണ്ടാവുക, ആശുപത്രി വാസം, വേദന എന്നിവയും സാധാരണ ശസ്ത്രക്രിയകളേക്കാള്‍ വളരെ കുറവായിരിക്കും എന്നു മാത്രമല്ല രോഗിക്ക് വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനും റോബോട്ടിക് ശസ്ത്രക്രിയ വഴിതുറക്കും.

ആരോഗ്യവിദഗ്ദ്ധര്‍ നയിക്കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍, ശസ്ത്രക്രിയ സംബന്ധിച്ച വ്യക്തമായ അവബോധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇമേജ്‌ഗൈഡഡ് നാവിഗേഷന്‍, റിമോട്ട് അസിസ്റ്റഡ് നടപടിക്രമങ്ങള്‍ തുടങ്ങി ഉയര്‍ന്നു വരുന്ന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയിലൂടെ, രോഗനിര്‍ണയം, ചികിത്സ, രോഗി സുരക്ഷ എന്നിവയുടെ ഭാവിയെ റോബോട്ടിക്‌സ് എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിന്റെ സമഗ്രമായ അറിവ്് റോബോ സമ്മിറ്റ് വഴി ലഭ്യമാകുമെന്നും ഡോ. പി. വി ലൂയിസ് പറഞ്ഞു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം 200 ലധികം റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി നടത്തിയെന്നും അദ്ദേഹം പറഞ്ഞു.